
ഗള്‍ഫില്‍ 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുല്‍ റഹീം നാട്ടിലെത്തി. രാവിലെ 7. 35 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ റഹീം ഇറങ്ങിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി. ബോബി ചെമ്മണ്ണൂർ അടക്കം പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്.
സൗദി സമയം ബുധനാഴ്ച രാത്രി 11.55-ന് റിയാദില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസിലായിരുന്നു അബ്ദുല്‍ റഹിം നാട്ടിലേക്ക് തിരിച്ചത്. ജയില്‍ ഉദ്യോഗസ്ഥരാണ് റഹീമിനെ എയര്‍പോര്‍ട്ടില്‍ എത്തിച്ച് എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
സൗദി ബാലന്റെ കൊലപാതകക്കേസില്‍ 2006 നവംബറിലാണ് അബ്ദുല്‍ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. വിചാരണയ്ക്ക് ശേഷം റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. മോചനദ്രവ്യം നല്‍കിയതിനെത്തുടര്‍ന്ന് കോടതി വധശിക്ഷ ഒഴിവാക്കി. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തെ തടവുശിക്ഷ കാലാവധി അവസാനിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിഞ്ഞത്.
2006 നവംബര്‍മാസം 28-ന് ആയിരുന്നു അബ്ദുള്‍ റഹീം സൗദിയില്‍ എത്തുന്നത്. സൗദി സ്വദേശിയുടെ സുഖമില്ലാത്ത മകനെ പരിപാലിക്കല്‍ ആയിരുന്നു ജോലി. 2006 ഡിസം 26-ന് ഭിന്നശേഷിക്കാരനായ മകന് മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും കോടതി വധശിക്ഷ വിധിച്ചു. അന്ന് റഹീമിന്റെ പ്രായം 26 വയസ്സ് മാത്രമായിരുന്നു.



