KeralaNews

മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം ‘ജൻ ആക്രോശ് റാലി’; പതിനായിരങ്ങൾ അണിനിരക്കും

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ.എം സംഘടിപ്പിക്കുന്ന പ്രതിഷേധ റാലിയായ ‘ജൻ ആക്രോശ് റാലി’ക്ക് നാളെ രാജ്യതലസ്ഥാനം സാക്ഷിയാകും. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അരലക്ഷത്തോളം പ്രവർത്തകർ പ്രതിഷേധത്തിൽ അണിനിരക്കും. റാലിക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന വിബിജിആർഎഎംജി നിയമം റദ്ദാക്കുക, വൈദ്യുതി-വിത്ത് നിയമഭേദഗതികൾ ഉപേക്ഷിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങളാണ് റാലി പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ, സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ നിന്ന് പിന്മാറണമെന്നും പാർട്ടി ആവശ്യപ്പെടുന്നുണ്ട്. എം.എ ബേബിയുടെ നേതൃത്വത്തിൽ നേതാക്കൾ രാംലീലാ മൈതാനം സന്ദർശിച്ച് തയ്യാറെടുപ്പുകൾ വിലയിരുത്തി.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടത്തിയ ജനകീയ ജാഥകളുടെ സമാപനമായാണ് ഡൽഹിയിൽ ഈ റാലി സംഘടിപ്പിക്കുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന വിലക്കയറ്റം, ഇന്ധന-പാചകവാതക വിലവർധന, ചെറുകിട വ്യാപാര മേഖലയിലെ തകർച്ച എന്നിവ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് എം.എ ബേബി ചൂണ്ടിക്കാട്ടി. ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ധനക്ഷാമവും സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയവും റാലിയിൽ ചർച്ചയാകും. സി.പി.ഐ.എം അഖിലേന്ത്യ നേതാക്കൾ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. വരും ദിവസങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ തുടർപ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനുള്ള ആഹ്വാനവും ഈ വേദിയിൽ നിന്നുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button