KeralaNews

കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് പണിമുടക്ക് തുടങ്ങി: അധിക സര്‍വീസുമായി കെഎസ്ആര്‍ടിസി

കണ്ണൂര്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാലില്‍ അണ്ടര്‍പാസേജ് നിര്‍മ്മിക്കാനുള്ള നടപടികളില്ലാത്തതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരം തുടങ്ങി. നടാല്‍ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത നിര്‍മിക്കുമെന്ന ഉറപ്പ് ദേശീയ പാത അധികൃതര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പണി മുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി പല ഭാഗങ്ങളിലും അധിക സര്‍വ്വീസ് നടത്തുന്നത് ദുരിതത്തിന് താത്കാലിക ആശ്വാസമേകിയിട്ടുണ്ട്.

ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ പൂര്‍ണ്ണമായും ഇന്ന് രാവിലെ മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി. കണ്ണൂര്‍ – തലശേരി -‘ കൂത്തുപറമ്പ് – കണ്ണൂര്‍, തലശേരി – പാനൂര്‍ മാഹി പാലം,’ തളിപ്പറമ്പ് – കണ്ണൂര്‍, തളിപറമ്പ് -ആലക്കോട് – ശ്രീ കണ്ഠാപുരം,പയ്യന്നൂര്‍ – തളിപറമ്പ്, ഇരിക്കൂര്‍ – തലശേരി – മട്ടന്നൂര്‍ -കണ്ണൂര്‍ എന്നി വിവിധ മേഖലകളില്‍ ബസ് സര്‍വീസുകള്‍ മുടങ്ങി. സ്വകാര്യ ബസുകള്‍ സ്റ്റാന്‍ഡുകളിലും റോഡരികിലും നിര്‍ത്തിയിട്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെയാണ് ആശ്രയിക്കുന്നത്. പണിമുടക്കില്‍ യാത്രാ ക്ലേശം പരിഹരിക്കാന്‍ സ്വകാര്യ വാഹനങ്ങളും സര്‍വീസ് നടത്തുന്നുണ്ട്.

ചെറുകിട ബസുടമകള്‍ സര്‍വീസ് നടത്തുമെന്ന് പറഞ്ഞിട്ടിട്ടുണ്ടെങ്കിലും തടയാനാണ് സംഘടനയുടെ തീരുമാനം. പണിമുടക്കില്‍ നിന്നും ഇരിട്ടി മേഖലയിലെ ഒരു വിഭാഗം ബസുകള്‍ വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. സംയുക്ത സമിതി ആഹ്വാനം ചെയ്ത സമരമാണെങ്കിലും, ഇരിട്ടി മേഖലയിലെ പ്രധാന റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് ബസ് ഉടമകളും തൊഴിലാളികളും അറിയിച്ചു. ദേശീയപാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ നടാല്‍ ഒ കെ യുപി സ്‌കൂളിന് സമീപം അടിപ്പാത നിര്‍മിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

അടിപ്പാതയില്ലെങ്കില്‍ കണ്ണൂര്‍-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകള്‍ക്ക് ഏകദേശം 7 കിലോമീറ്റര്‍ അധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും. അധിക ദൂരം ഓടുന്നത് ഇന്ധനച്ചെലവ് വര്‍ദ്ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഇത് താങ്ങാനാവില്ലെന്നും ബസുടമകള്‍ വ്യക്തമാക്കുന്നു. നിലവിലുള്ള സര്‍വീസ് റോഡുകളുടെ വീതിക്കുറവും ഉയരക്കുറവും വലിയ വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസ്സമാകുന്നുണ്ട്. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button