
സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്ഥാനത്തെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറിലേറെ നീണ്ടു. സഭ ആസ്ഥാനത്തെ അത്താഴ വിരുന്നിലും സതീശൻ പങ്കെടുത്തു. സഭാ വിഷയങ്ങളിൽ നിർണായക തീരുമാനങ്ങൾ എടുക്കുന്ന സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയ നേതാക്കളെ സഭാ നേതൃത്വം കാണുന്നത് അപൂർവ്വമാണ്.
ഇന്നലെ രാത്രി ഒൻപതേകാലോടെയാണ് സതീശൻ സഭാ ആസ്ഥാനമായ കാക്കനാട് മൌണ്ട് സെന്റ് തോമസിൽ എത്തിയത്. പൈലറ്റ് വാഹനവും, ഔദ്യോഗിക കാറും ഒഴിവാക്കി ആയിരുന്നു സന്ദർശനം. കൂടിക്കാഴ്ചക്ക് പ്രതിപക്ഷ നേതാവ് എത്തുന്നതും മടങ്ങുന്നതും ആയ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു. സിനഡ് നടക്കുന്നതിനിടെ രാഷ്ട്രീയക്കാർക്കോ മറ്റോ പ്രവേശനം നൽകാറില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ വിളിപ്പിച്ചതാണോ, പോയതാണോ എന്ന് വ്യക്തമല്ല.



