
കൊച്ചി തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ജോര്‍ജ് എന്നയാളുടെ വീടിന് സമീപം ഇടനാഴിയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആരുടെ മൃതദേഹമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
രാവിലെ ശൂചീകരണത്തിനായി എത്തിയ തൊഴിലാളികളാണ് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കൗണ്‍സിലറെ അറിയിക്കുകയായിരുന്നു. കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയിലെടുക്കുമ്പോള്‍ ജോര്‍ജ് മദ്യലഹരിയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.
രാവിലെ ഇയാള്‍ ചാക്ക് അന്വേഷിച്ച് നടന്നതായി നാട്ടുകാര്‍ പറയുന്നു. കാര്യം തിരക്കിയപ്പോള്‍ വീട്ടുവളപ്പില്‍ ഒരുപൂച്ച ചത്ത് കിടക്കുന്നുണ്ടെന്നും അതിനെ മാറ്റാന്‍ ആണെന്നും പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ മരിച്ച യുവതിയുടെ മുഖം പൊലീസ് നാട്ടുകാരെ കാണിച്ചെങ്കിലും ഈ പ്രദേശത്തുകാരിയല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ ജോര്‍ജിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നു.
പ്രായമായ ആളുകളെ പരിചരിക്കുന്ന ജോലിയാണ് ജോർജിന്. ഇന്നലെ ജോർജ് മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മൃതദേഹത്തിന് അരികിൽ ജോർജ് ഉറങ്ങുകയായിരുന്നു എന്നാണ് ഹരിതകർമ സേനാംഗങ്ങൾ പൊലീസിനു മൊഴി നൽകിയത്. എന്താണ് സംഭവിച്ചതെന്നു അവർ ചോദിച്ചപ്പോൾ അറിയില്ല എന്നായിരുന്നു മറുപടി.
‘‘ഹരിതകർമസേനാംഗങ്ങൾ അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് എത്തിയപ്പോൾ മൃതദേഹം ചാക്കു കൊണ്ട് മൂടിയ നിലയിലായിരുന്നു. മൃതദേഹം നഗ്നമായിരുന്നു. അടുത്ത് ജോർജ് ഇരിക്കുന്നുണ്ടായിരുന്നു. ഗേറ്റ് അടച്ചശേഷം പൊലീസിനെ അറിയിച്ചു. ജോർജ് മദ്യപിച്ചിട്ടുണ്ടായിരുന്നു. മരിച്ചയാൾ ഈ പ്രദേശവാസിയല്ല. ’’–കൗൺസിലർ പറഞ്ഞു



