വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊയിലാണ്ടി, നടേരി സ്വദേശി ബിജു ( 49) ആണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
രോഗി അടുത്തിടെ വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായോ ജലാശയങ്ങളിൽ കുളിക്കുകയോ നീന്തുകയോ ചെയ്തതായോ പ്രാഥമിക വിലയിരുത്തലിൽ വിവരം ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു.
നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. നൈഗ്ലേറിയ ഫൗളേറി മൂലമുള്ള മസ്തിഷ്ക ജ്വരത്തിന് 99 ശതമാനവും അക്കാന്തമീബ മൂലമുള്ളതിന് 70-90 ശതമാനവുമാണ് മരണനിരക്ക്. തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛർദി, കഴുത്തുവേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോൾ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ.



