
ഡിറ്റ്‌വാ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ജാഗ്രതാനിർദേശം. തമിഴ്നാട്ടിലെ നാല് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 14 ജില്ലകൾ ഓറഞ്ചും ആറ് ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. ഡിറ്റ്‌വാ ചുഴലിക്കാറ്റ് തീരദേശ ജില്ലകളിൽ 70 മുതൽ 90 കിമീ വേഗത്തിൽ വീശുമെന്നാണ് മുന്നറിയിപ്പ്. 14 എൻഡിആർഎഫ് സംഘങ്ങളെ മേഖലയിൽ വിന്യസിപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം ജില്ലകളിലും എസ്ഡിആർഎഫിനെ വിന്യസിച്ചു.
നിലവിൽ ഡിറ്റ്‌വാ ചുഴലിക്കാറ്റ് ചെന്നൈയിൽ നിന്ന് 430 കിലോമീറ്ററും പുതുച്ചേരിയിൽ നിന്ന് 330 കിലോമീറ്ററും കാരയ്ക്കലിൽ നിന്ന് 220 കിലോമീറ്ററും അകലെയാണുള്ളത്. മണിക്കൂറിൽ 7 കി മീ ആയിരിക്കും കാറ്റിന്റെ വേഗത. ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 54 വിമാന സർവീസുകൾ റദ്ദാക്കി.
അതേസമയം, വേഗത്തിൽ കാറ്റ് വീശുന്നതിനാൽ രാമേശ്വരം പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തിവെച്ചു. 11 ട്രെയിനുകൾ മണ്ഡപത്ത് യാത്ര അവസാനിപ്പിച്ചു. ഭൂരിഭാഗം ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരിക്കുകയാണ്. എല്ലാ വകുപ്പുകളും സജ്ജമായി ഇരിക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകി. ആന്ധ്രാപ്രദേശ്, റായൽസീമ മേഖലകളിലും ജാഗ്രതാ നിർദേശമുണ്ട്.



