
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ നടക്കും. ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.
2045-ല്‍ പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ 17 വര്‍ഷം മുന്‍പേ, അതായത് 2028-ല്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വി എന്‍ വാസവന് അറിയിച്ചു. വിഴിഞ്ഞത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക അവഗണനകള്‍ തുടരുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റായി നല്‍കണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായി, അത് പലിശ സഹിതം പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന വിചിത്രമായ നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്.
രണ്ടാംഘട്ടത്തില്‍ തുറമുഖശേഷി 10 ലക്ഷം ടിഇയു-വില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരുമെന്ന് മന്ത്രി പറഞ്ഞു. ബെര്‍ത്ത് 800 മീറ്ററില്‍നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍നിന്ന് നാലായും വർധിക്കും. രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടിരൂപയാണ്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമാകും.
റോഡ് മാര്‍ഗമുള്ള കണ്ടെയ്നര്‍ നീക്കവും സാധ്യമാകും. ക്രൂസ് ടെര്‍മിനല്‍കൂടി വരുന്നതോടെ വന്‍കിട യാത്രാകപ്പലുകള്‍ക്കും വിഴിഞ്ഞത്ത് അടുക്കാം. ലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാൻ എത്താം. ഇത് സംസ്ഥാനത്തിന്റെ നികുതിവരുമാനത്തെ കാര്യമായി സഹായിക്കും.
രണ്ടാംഘട്ട വികസനത്തിന് അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും. യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം 35000-ല്‍നിന്ന് ഒരു ലക്ഷമായി ഉയരും. ഒരേസമയം നാല് മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കുകൈമാറാം. തുറമുഖവുമായി ബന്ധപ്പെട്ട് 106 കോടി രൂപ നികുതി ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.



