
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരെ തടഞ്ഞ് അതിര്‍ത്തി രക്ഷാ സേന. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ബാരാമുള്ളയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. നിയന്ത്രണ രേഖയ്ക്ക് അടുത്ത ഗ്രാമങ്ങളില്‍ നിന്ന് ഒഴിയാന്‍ പാക് പൗരന്മാരോട് പാകിസ്ഥാന്‍ നിര്‍ദേശം നല്‍കി.
ബാരാമുള്ളയിലെ (വടക്കന്‍ കശ്മീരിലെ) ഉറി നളയിലെ സര്‍ജീവനിലെ ജനറല്‍ ഏരിയയിലൂടെ ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെപ്പിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരില്‍ നിന്ന് ധാരാളം ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ തുടങ്ങിയവ കണ്ടെടുത്തു. ഉറിയിലും പൂഞ്ചിയിലും ഏറ്റുമുട്ടല്‍ നടന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ചാരസംഘടനയുടെ ബന്ധം ഉറപ്പിച്ച് ഇന്ത്യന്‍ ഏജന്‍സികള്‍. ലഷ്‌കർ-ഇ-തൊയ്ബയുമായിട്ടുള്ള ബന്ധം ആണ് അന്വേഷണ ഏജൻസി സ്ഥിരീകരിച്ചിരിക്കുന്നത്. പാകിസ്ഥാനിൽ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ് റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടന ഏറ്റെടുത്തിരുന്നു. ആക്രമണം നടന്ന പ്രദേശം വളഞ്ഞ സൈന്യം ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.
ആറംഗ സംഘം ആണ് ഭീകരാക്രമണം നടത്തിയത്. ഇതിൽ രണ്ടുപേർ പാകിസ്ഥാനിൽ നിന്നും പ്രത്യേകം പരിശീലനം ലഭിച്ചവർ ആണ്. രണ്ട് സംഘമായി തിരിഞ്ഞ് AK 47 ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. കാക്കി വസ്ത്രം ധരിച്ചാണ് ഭീകരർ എത്തിയത്. പ്രദേശത്ത് നിന്ന് സംശയാസ്പദമായി ഒരു ബൈക്ക് കണ്ടെത്തി.
അതേസമയം കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിക്കും. അമിത് ഷാ ശ്രീനഗറിൽ ആദരാഞ്ജലി അർപ്പിക്കും. ശ്രീനഗറിൽ വച്ചായിരിക്കും പോസ്റ്റ്മോർട്ടം നടത്തുക. ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ വച്ച് ഉന്നതല യോഗം ചേരും. ധനമന്ത്രി നിർമ്മല സീതാരാമൻ വിദേശ സന്ദർശനം റദ്ദാക്കി ഇന്ത്യയിലേക്ക് മടങ്ങും.