ശ്രീനാരായണഗുരുവും മഹാത്മാഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി.

ശ്രീനാരായണഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിമഠത്തില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടിന് മുമ്പുളള ഗുരുവിന്റെയും ഗാന്ധിജിയുടെ കൂടിക്കാഴ്ചയ്ക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദസ്വാമി അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, അടൂര്‍ പ്രകാശ് എംപി, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ എന്നിവര്‍ പങ്കെടുത്തു. സച്ചിദാനന്ദസ്വാമി രചിച്ച ഗുരുദേവനും ഗാന്ധിജിയും ഹിന്ദി, ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

പരിപാടിയുടെ രണ്ടാം സെഷനില്‍ ലോകസമാധാനം ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിലൂടെ എന്ന വിഷയത്തിൽ സമ്മേളനവും ആയിരുന്നു. സെഷനില്‍ ഗുരുദേവ – ഗാന്ധി സമാഗമ ശതാബ്ദി ചരിത്രവും വര്‍ത്തമാനകാല പ്രസക്തിയും എന്ന വിഷയത്തിലും പ്രഭാഷണം നടന്നു. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത, അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണി, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, എന്‍.കെ. പ്രേമചന്ദ്രന് എംപി, ഗോകുലം ഗോപാലന് തുടങ്ങിയവര്‍ പങ്കെടുത്തു.
1924ല്‍ വൈക്കം സത്യഗ്രഹം നടക്കുന്ന വേളയിലാണ് മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിക്കുന്നത്. ഒരു നൂറ്റാണ്ട് പിന്നിട്ട കൂടിക്കാഴ്ചയുടെ ഓര്‍മ്മയ്ക്കായി ഒരു വര്‍ഷംനീളുന്ന ആഘോഷപരിപാടികളാണ് ശിവഗിരി മഠം സംഘടിപ്പിക്കുന്നത്.