
ഓപ്പറേഷൻ സിന്ദൂരിൽ ഭീകരർ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടുവെന്ന് സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് ഇക്കാര്യം രാജ്‌നാഥ് സിംഗ് അറിയിച്ചത്.
പാര്‍ലമെന്റിലെ ലൈബ്രറി കെട്ടിടത്തിലെ ജി-074ല്‍ വെച്ചാണ് ഇന്ന് രാവിലെ യോഗം നടന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഓപ്പറേഷൻ സിന്ദൂർ നടപടി വിശദീകരിച്ചു. ജമ്മു കാശ്മീരിൽ തുടരുന്ന പാക്കിസ്ഥാൻ പ്രകോപനത്തിലെ തുടർ നീക്കങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ചയായി. യോഗത്തിൽ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ഡോ. ജോൺ ബ്രിട്ടാസ് തുടങ്ങി ഭരണ – പ്രതിപക്ഷ പാർട്ടി നേതാക്കൾ പങ്കെടുത്തു. എന്നാൽ പ്രധാന മന്ത്രി സർവകക്ഷി യോഗത്തിൽ പങ്കെടുത്തില്ല.
അതേസമയം ഭീകരരെ ഒറ്റകെട്ടായി നേരിടുമെന്ന് ഡോ.ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. സൈനീക നടപടികൾക്ക് പൂർണ്ണ പിന്തുണയെന്നും ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.