പുടിനുമായി മോദിയുടെ നിർണായക കൂടിക്കാഴ്ച ഇന്ന് ; റഷ്യ -യുക്രെയ്ൻ സംഘർഷം ചർച്ചയാവും

റഷ്യൻ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. ചൈനയിലെ ടിൻജിയാനിൽ ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ഇന്ത്യൻ സമയം ഒമ്പതരയ്ക്ക് നിശ്ചയിച്ചിരിക്കുന്ന കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു നിൽക്കാനാണ് സാധ്യത. റഷ്യ -യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നതിന് നടക്കുന്ന ശ്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
വെടിനിർത്തലിനെക്കുറിച്ച് താൻ പുടിനോട് സംസാരിക്കാമെന്ന് നരേന്ദ്ര മോദി ഉറപ്പു നൽകിയതായി യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി,
കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഡോണൾഡ് ട്രംപ് ചുമത്തിയ പിഴ തീരുവയും ചർച്ചയാകും. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ മോദി ഇന്ന് സംസാരിക്കും.
അതിർത്തി കടന്നുള്ള ഭീകരവാദം, വ്യാപാര രംഗത്ത് അധിക തീരുവ വഴിയുള്ള സമ്മർദ്ദം എന്നിവ മോദി പരാമർശിച്ചേക്കും. ഇന്നലെ പ്രസിഡൻറ് ഷി ജിൻപിങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കളിലൊരാളായ കായ് ചി, വിയറ്റ്മിൻറെയും നേപ്പാളിൻറെയും പ്രധാനമന്ത്രിമാർ, മ്യാൻമാർ സീനിയർ ജനറൽ എന്നിവരെ മോദി കണ്ടിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങും.