
ഭൂട്ടാൻ വാഹന കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിളിച്ചു വരുത്തിയ മുവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്. ഫെയ്സ് ബുക്ക് പരസ്യം കണ്ട് വണ്ടി വാങ്ങിയ താൻ കബളിപ്പിക്കപ്പെട്ടെന്നായിരുന്നു മാഹിന്റെ മൊഴി. പതിനഞ്ച് വർഷം ഡൽഹിയിൽ ഉപയോഗിച്ച വാഹനമെന്ന് പറഞ്ഞാണ് തന്നതെന്നും എൻഒസിക്കു വേണ്ടി കൈമാറിയ ആധാർ കാർഡിൽ കൃത്രിമം കാണിച്ചെന്നുമാണ് മാഹിന്റെ വാദം.
വാഹനം നൽകിയവരെക്കുറിച്ച് മാഹിൻ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഇടനിലക്കാരിലേക്കെത്താമെന്നാണ് കസ്റ്റംസിന്റെ കണക്ക് കൂട്ടൽ. മാഹിന്റെ പേരിലുള്ള ലാൻഡ് ക്രൂയീസ് വാഹനം കുണ്ടന്നൂരിലെ വർക് ഷോപ്പിൽ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.
കസ്റ്റംസിന്റെ പരിശോധന തുടരുന്നതിനിടെ പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കോടതിയെ സമീപിച്ചിട്ടുണ്ട്. കേസിൽ നടൻ അമിത് ചക്കാലക്കനെ വീണ്ടും കസ്റ്റംസ് ചോദ്യം ചെയ്തേക്കും. കേസിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തുന്നുണ്ട്.