
നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് മേഖലയില്‍ കുടുങ്ങിയവരിൽ 74 പേരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞെന്നും ഇവർ സുരക്ഷിതരാണെന്നും നോർക്ക റൂട്ട്സ്. മേഖലയില്‍ കുടുങ്ങിയ 82 പേരുടെ വിവരങ്ങള്‍ തേടിയാണ് ഹെല്‍പ്പ് ഡെസ്കുകളില്‍ ബന്ധുക്കളുടെ അന്വേഷണമെത്തിയത്. ഇവരില്‍ 60 പേർ മലയാളികളാണ്. ഇവർ സുരക്ഷിത സ്ഥാനങ്ങളിൽ ആണെന്നുള്ള വിവരം ലഭിച്ചതായി നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ വ്യക്തമാക്കി.
ഈ സംഘത്തിലുള്ള മറ്റ് 14 പേർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും അതത് സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. എന്നാൽ, മറ്റുള്ള ഏട്ടുപേരുമായി ഇതുവരെ ആശയവിനിമയം നടത്താനായിട്ടില്ല. ഇവരില്‍ നാലു പേര് ഓസ്ട്രേലിയന്‍ പൗരത്വമുളള കേരളത്തില്‍ നിന്നുളളവരും, മൂന്ന് പേര് എറണാകുളം, കൊല്ലം, കണ്ണൂര്‍ സ്വദേശികളും ഒരാൾ യു എസ് വിസയുള്ള കേരളത്തിൽ നിന്നുള്ള വ്യക്തിയുമാണെന്നും നോർക്ക റൂട്ട്സ് അറിയിച്ചു.
സുരക്ഷിതരെന്ന് വിവരം ലഭിച്ച കേരളീയരില്‍ ചിലർ നേപ്പാളിൽ നിന്ന് പശ്ചിമ ബംഗാളിലെ ഡാർജിലിംഗില്‍ എത്തിയതായി അറിയിച്ചിട്ടുണ്ട്. ചിലർ മൗണ്ട് എവറസ്റ്റ് പ്രദേശത്ത് സുരക്ഷിതരാണ്. നേപ്പാളിലെ ലങ്ടാങിലെ തുലോ സ്യാബ്രുവിൽ നിന്ന് അവസാനമായി ബന്ധപ്പെട്ട വ്യക്തിയെക്കുറിച്ചും കർണാലി പ്രവിശ്യയിലെ ജെജെർകോട്ടിൽ യാത്രാതടസ്സം നേരിടുന്ന മറ്റൊരാളെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ഹെല്‍പ്പ് ഡെസ്കുകളിലോ ഡല്‍ഹി എന്‍.ആര്.കെ ഡവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടാം. മുഖ്യമന്ത്രിയുടെയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫീസുകളിലേയും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, നോർക്ക റൂട്ട്സ് ഹെൽപ്പ് ഡെസ്കുകളിലും ആഗസ്റ്റ് 28 ന് വൈകിട്ടുവരെ ലഭിച്ച വിവരങ്ങൾ പരിശോധിച്ചാണ് 82 പേരുടെ പട്ടിക തയ്യാറാക്കിയത് എന്നും അധികൃതർ വ്യക്തമാക്കി.



