
മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം നടന്ന സ്ഥലത്ത് സര്‍ക്കാര്‍ നിയോഗിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍ സിഎന്‍ രാമചന്ദ്രന്‍ നായര്‍ പരിശോധന നടത്തി.മൂന്ന് കുടിലുകളാണ് വെടിക്കെട്ട് പുരയായി ഉണ്ടായിരുന്നതെന്ന് വിലയിരുത്തിയ കമ്മീഷന്‍ അപകടകരമാം വിധത്തിലായിരുന്നു നിര്‍മ്മാണമെന്നും പ്രതികരിച്ചു. ഇത് നിര്‍മ്മാണ മേഖലയ്ക്ക് അനുശാസ്യമായതല്ലെന്നു പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. വെള്ളം ഉപയോഗിച്ച് തീ അണക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
43 പേര്‍ ഉണ്ടായിരുന്നു എന്നാണ് കളക്ടര്‍ പറയുന്നതെന്നും 27 പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബാക്കി രണ്ടു പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. രക്ഷപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തും. ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചശേഷം തുടര്‍നടപടി – കമ്മീഷന്‍ പറഞ്ഞു.വെടിക്കെട്ട് അപകടരഹിതമായി നടത്താനാണ് ആലോചിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ലോകത്തിലെ എല്ലാ ആഘോഷങ്ങളുടെയും ഭാഗമാണ് വെടിക്കെട്ട്. അപകടകരഹിതമായി വെടിക്കെട്ട് നടത്തണമെന്നാണ് തന്റെ ആഗ്രഹം. ദേവസ്വങ്ങളുടെ അഭിപ്രായം കേള്‍ക്കും.
ആറ് മാസത്തിനകം റിപ്പോര്‍ട്ട് കൊടുക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. സ്പാര്‍ക് ഉണ്ടായതായി ആരോ പൊലീസിന് മൊഴി കൊടുത്തിട്ടുണ്ട്. അത് പരിശോധിക്കും ഇനി പരിശോധനയുടെ ആവശ്യമില്ല എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് കളക്ടര്‍ പറയുന്നത്.
വിമാന അപകടങ്ങള്‍ ഉണ്ടായി എന്ന് പറഞ്ഞ് വിമാനങ്ങള്‍ നിരോധിക്കാന്‍ ആകുമോ എന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ ചോദിച്ചു. വലിയൊരു തൊഴില്‍ മേഖലയാണ് കരിമരുന്ന് നിര്‍മ്മാണം. അത് പൂര്‍ണ്ണമായി ഉപേക്ഷിക്കാന്‍ കഴിയില്ല – അദ്ദേഹം പറഞ്ഞു.



