
വയനാട് വടക്കനാട് കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു. മുട്ടിക്കൊമ്പന് എന്ന് വിളിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യമാണ് വനം വകുപ്പിന്റെയും ആര് ആര് ടി സംഘത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമമാണ് നടക്കുന്നത്. കല്ലൂര്‍ക്കുന്ന് ഭാഗത്ത് വെച്ച് കാട്ടാനയ്ക്ക് നേരെ മയക്കുവെടിവെയ്ക്കാനുള്ള ശ്രമം നടന്നെങ്കിലും ഫലം കണ്ടില്ല.
ആന നിലവിൽ കാട്ടിലേക്ക് കയറിയിരിക്കുകയാണ്. ട്രാക്ക് ചെയ്യാനുള്ള വനംവകുപ്പ് ശ്രമം തുടരുന്നു. രാവിലെ അഞ്ച് മണിക്കാണ് ദൗത്യം ആരംഭിച്ചത്. രാവിലെ തന്നെ മയക്കുവെടിവെയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്നത്തെ ശ്രമം അവസാനിപ്പിക്കും. ദൗത്യത്തിനായി നിലവില്‍ രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ മൂന്നിന് രാത്രിയോടെയാണ് വടക്കനാട് പച്ചാടിയിലെ കര്‍ഷകനായ രാജീവ് കൃഷിയിടത്തില്‍വെച്ച് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാട്ടാനയെ ഉടന്‍ പിടികൂടാമെന്ന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉറപ്പിന്മേലാണ് മൃതദേഹം ഏറ്റുവാങ്ങിയത്. എന്നാല്‍ നടപടികള്‍ വീണ്ടും വൈകിയതോടെ ബത്തേരി ഡി എഫ് ഒ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടന്നു.



