
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി.വീണക്ക് പിന്തുണയില്ലായെന്ന സിപിഐ നിലപാടിനെതിരെ മന്ത്രി വി.ശിവൻകുട്ടി. വീണക്കെതിരായ കേസിൽ ബിനോയ് വിശ്വം ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല. കേസ് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വീണക്ക് അറിയാമെന്നും ബിനോയ് വിശ്വം അങ്ങനെ നിലപാടെടുത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലായെന്നും മന്ത്രി പറഞ്ഞു.
പിഎംശ്രീയിലെ നിലപാടിലും ശിവൻകുട്ടി ബിനോയ് വിശ്വത്തിനെ വിമര്‍ശിച്ചു. പദ്ധതിയുടെ പേരിൽ 1500 കോടി രൂപ കിട്ടാനുണ്ട് എന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയുമണ്ടെങ്കിൽ ഓഫീസിൽ ചെന്ന് കണക്ക് ബോധ്യപ്പെടുത്തി നൽകാമെന്ന് മന്ത്രി പറഞ്ഞു.
രണ്ട് കമ്പനികൾക്കെതിരായ കേസാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായുള്ളതെന്നും രാഷ്ട്രീയമായി കേസിനെ മാറ്റാൻ ശ്രമിച്ചാൽ രാഷ്ട്രീയമായി നേരിടുമെന്നുമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായി ബിനോയ് വിശ്വം പറഞ്ഞത്. ”എക്സാലോജിക് കേസ് വേറൊരു കേസാണ്. അത് എൽഡിഎഫിന്റെ കേസ് അല്ല. കമ്പനി ആരംഭിക്കാനുള്ള എല്ലാ അവകാശവും വീണയ്ക്കുണ്ട്. കമ്പനിയുടെ ഇടപാടിനെപ്പറ്റി സിപിഐക്ക് അറിയില്ല. മുഖ്യമന്ത്രിയുടെ കാര്യത്തിൽ സിപിഐ ഒപ്പം നിൽക്കും. മകളുടെ കാര്യത്തിൽ സിപിഐക്ക് ബന്ധമില്ല” എന്നും വ്യക്തമാക്കിയിരുന്നു.