
തിരുവനന്തപുരത്ത് ട്രെയിന് മുന്നിൽ ചാടി മരിച്ച IB ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവിൽ തുടരുന്നു. മേഘ മരിച്ചതിന്റെ പിറ്റേന്നാണ് ഇയാൾ ഒളിവിൽ പോയതെന്നാണ് പൊലീസിന്റെ നിഗമനം. മേഘയുടെ മരണവിവരം അറിഞ്ഞു ഇയാൾ ആത്മഹത്യ പ്രവണത പ്രകടിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. മേഘയുടെ അക്കൗണ്ടിൽ നിന്ന് സുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ മലപ്പുറം സ്വദേശി സുകാന്തിൻ്റെ അക്കൗണ്ടിലേയ്ക്ക് പണം മാറ്റിയതായി പോലീസ് സ്ഥിരീകരിച്ചു. പലതവണയായി കൈമാറ്റം നടന്നതായാണ് പൊലീസ് കണ്ടെത്തൽ. അന്വേഷണ നടത്തുന്ന പേട്ട പൊലീസ് കഴിഞ്ഞ സുകാന്തിൻ്റെ വീട്ടിലെത്തിയെങ്കിലും ആരെയും കാണാൻ സാധിച്ചില്ല. ഐ ബി ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് വിവരം.
അതേ സമയം മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തിൽ നിന്നും പിൻമാറിയതാണ് ആത്മഹത്യക്ക് കാരണമെന്നാണ് വീട്ടുകാരുടെ ആരോപണം. മേഘയുടെ അക്കൗണ്ടിൽ നിന്നും സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന്റെ അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. ആരോപണം നേരിടുന്ന യുവാവിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തിൽ വ്യക്തത വരുത്താൻ കഴിയുകയുള്ളൂവെന്ന് പേട്ട പൊലീസ് പറയുന്നു. മേഘ ട്രെയിന് മുന്നിൽ ചാടി മരിക്കുന്നതിന് മുമ്പും സുഹൃത്തായ യുവാവിനെ നിരവധി പ്രാവശ്യം ഫോണ്‍ വിളിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
സുകാന്തിന്‍റെ വിവരങ്ങൾ തേടി പൊലീസ് ഇന്ന് ഐബിക്കു കത്ത് നൽകും. ഐബി ഉദ്യോഗസ്ഥന്‍റെ അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐബിയെ സമീപിക്കുന്നത്. സുകാന്തിനെ തേടി കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറത്തെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. മേഘയുടെ മരണത്തിലെ പൊലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ മധുസൂദനൻ ആരോപിച്ചു. ആദ്യ ഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു.