
കനത്ത മഴയെ തുടർന്ന് മലമ്പുഴ അണക്കെട്ട് തുറന്നു. ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിനായാണ് സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്.
മൂലത്തറ റെഗുലേറ്ററില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്നു വിട്ടേക്കും. ചിറ്റൂര്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. പാലക്കാട് കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
അതേ സമയം രണ്ടു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ശക്തമായ മഴ ( യെല്ലോ അലർട്ട് ) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.