KeralaNews

‘കിഫ്ബി സിഇഒ പദവി സ്വയം ഒഴിയില്ല, സിബിഐ അന്വേഷണത്തെ സധൈര്യം നേരിടും’; കെ എം എബ്രഹാം

സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് ദൗർഭാഗ്യകരമെന്ന് കെ. എം എബ്രഹാം. കഴിഞ്ഞ ദിവസമാണ് വരവിൽകവിഞ്ഞ സ്വത്തുസമ്പാദന കേസിലായിരുന്നു മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സി.ഇ.ഒയും മുൻ ചീഫ് സെക്രട്ടറിയുമായ കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു കെ എം എബ്രഹാമിൻ്റെ വിശദീകരണം. കിഫ്ബി സിഇഒ പദവി സ്വയം ഒഴിയില്ലെന്നും കെ എം എബ്രഹാം വ്യക്തമാക്കി. സിബിഐ അന്വേഷണം സധൈര്യം നേരിടുമെന്നും കെ എം എബ്രഹാം പറഞ്ഞു.

തനിക്കെതിരെയുള്ള നീക്കത്തിൽ ഗൂഢാലോചനയുണ്ടെന്നും കെ എം എബ്രഹാം ആരോപിച്ചു. ജോമോൻ പുത്തൻപുരയ്ക്കലും ജേക്കബ് തോമസും ഗൂഢാലോചനക്ക് പിന്നിലെന്നും കെ എം എബ്രഹാം ആരോപിച്ചു. ജോമോൻ പുത്തൻപുരയ്ക്കലിന് തന്നോട് മുൻ വൈരാഗ്യമുണ്ടെന്നും പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ദുരുപയോഗിച്ചതിന് നടപടി എടുത്തിരുന്നുവെന്നും കെ എം എബ്രഹാം വ്യക്തമാക്കി. മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹ‍ർ‌ജിയിലാണ് കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. പരാതിക്കാരന്റെ മൊഴി, വിജിലൻസ് നടത്തിയ പ്രാഥമികാന്വേഷണ റിപ്പോർട്ട്, മറ്റ് സുപ്രധാന രേഖകൾ എന്നിവയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാണ് ജസ്റ്റിസ് കെ ബാബു സിബിഐയ്ക്ക് നി‍ർദ്ദേശം നൽകിയിരിക്കുന്നത്. സിബിഐ കൊച്ചി യൂണിറ്റ് സൂപ്രണ്ടിനാണ് കോടതി അന്വേഷണത്തിനുള്ള നി‍ർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധപ്പെട്ട മുഴുവൻ രേഖകളും എത്രയും വേഗം സിബിഐക്ക് വിജിലൻസ് കൈമാറണമെന്നും ഉത്തരവിലുണ്ട്.

കെ എം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ൽ മനുഷ്യാവകാശപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. സംസ്ഥാന വിജിലൻസ് പ്രാഥമികാന്വേഷണം നടത്തിയതിനാൽ ഇനി അതിന്റെ ആവശ്യമില്ലെന്നും കെ എം എബ്രഹാമിനെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു വിജിലൻസ് അന്വേഷണമെന്നു സംശയിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തുടരന്വേഷണ ആവശ്യം തള്ളിയ തിരുവനന്തപുരം വിജിലൻസ് കോടതിയുടെ മുൻ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. നേരത്തെ വിജിലൻസിന്റെ ദ്രുതപരിശോധാ റിപ്പോർട്ട് അതേപടി വിജിലൻസ് കോടതി അംഗീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നിലവിലുള്ള എല്ലാ നടപടികളും അവസാനിച്ചതായും ഹൈക്കോടതി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button