
നേപ്പാൾ മിന്നൽ പ്രളയത്തിൽ ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിൽ അതീവ ജാഗ്രത നിർദേശം.തീരങ്ങളിൽ താമസിക്കുന്നവർക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. ബിഹാറിലും ജാഗ്രതാ നിർദേശമുണ്ട്. ബിഹാറിലേക്ക് 9 ടീം NDRF സംഘത്തെ അയച്ചു. ഇതിൽ 2 ടീമുകളെ പശ്ചിമ ചമ്പാരനിലേക്കും മുസാഫർപൂരിലേക്കും അടിയന്തരമായി അയച്ചു. ഉത്തർപ്രദേശിലേക്ക് ആകെ 11 ടീമുകളെ വിന്യസിച്ചു. ഇതിൽ ഒന്നിലധികം ടീമിനെ കുഷിനഗറിലേക്ക് അയച്ചു. ഉത്തർപ്രദേശിലെ മഹാരാജ്‌ഗഞ്ച് ജില്ലയിലും അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു കഴിഞ്ഞു. ബിഹാറിലെ ഗണ്ഡക് നദീതിരത്ത് നിന്ന് രാത്രി ആളുകളെ ഒഴിപ്പിച്ചു.
മിന്നൽ പ്രളയം ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക. ബിഹാറിൽ വാൽമീകിനഗർ ബാരേജിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു. അതേസമയം, നേപ്പാൾ വിറങ്ങലിച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 160 കടന്നു. കാണാതായവരുടെ എണ്ണവും ഉയരുകയാണ്. 133 ഇന്ത്യക്കാർ ഉൾപ്പടെ 384 പേർക്കായി തിരച്ചിൽ തുടരുകയാണ്.ആകെ കാണാതായവരിൽ 291 വിദേശ പൗരന്മാരും 93 നേപ്പാൾ സ്വദേശികളുമാണുള്ളത്. 19 പാലങ്ങളും 40 കിലോമീറ്റർ റോഡും തകർന്നു.
ഒരു പ്രദേശത്ത് ഒരിടത്തും മഴ പെയ്യാതിരുന്നിട്ടും നദികൾ കരകവിഞ്ഞൊഴുകി നിമിഷങ്ങൾക്കകം പ്രളയമുണ്ടായതിന് പിന്നിൽ ഗ്ലോഫ് അഥവാ ഹിമതടാക വിസ്ഫോടനമെന്ന പ്രതിഭാസമാണ് മിന്നൽ പ്രളയത്തിന് പിന്നിലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. നേപ്പാളിന്റെ പ്രധാന വ്യാപാര പാതകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും പ്രളയത്തിൽ തകർന്നു. നേപ്പാളിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ റസുവഗഡി, ടിമുറെ, സ്യാഫ്രുബെസി തുടങ്ങിയ പ്രദേശങ്ങൾ നിമിഷങ്ങൾക്കകം വെള്ളത്തിനടിയിലായി. 10 ടൺ ദുരിതാശ്വാസ സാമഗ്രികളും അടിയന്തര മരുന്നുകളുമായി ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ വിമാനം നേപ്പാളിലേക്ക് എത്തി. വൻ രക്ഷാ ദൗത്യത്തിനായി ഇന്ത്യ MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തിയിരിക്കുകയാണ്.



