
തിരുവനന്തപുരം മുതലപൊഴിയിൽ മണൽ നീക്കം ഇരട്ടിയാക്കാൻ കരാറുകാരന് ഫിഷറീസ് വകുപ്പ് നിര്‍ദേശം. നിലവിൽ ഒരു ദിവസം നീക്കുന്നത് 2,000 ക്യുബിക് മീറ്റർ മണലാണ്. ഇത് ഇരട്ടിയാക്കണമെന്ന് ഫിഷറീസ് വകുപ്പ് നിർദേശം നൽകി.അതേസമയം വിഷയത്തിൽ പ്രതിഷേധക്കാരുമായി നാളെ ചർച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
അഴിമുഖത്ത് മണൽ അടിഞ്ഞുകൂടി മത്സ്യബന്ധനം അസാധ്യമായതോടെയാണ് തീരത്ത് പ്രതിഷേധം ആരംഭിച്ചത്. സർക്കാർ ഉടനടി വിഷയത്തിൽ ഇടപെടുകയും ദിവസങ്ങൾക്കുള്ളിൽ മണൽ നീക്കം ചെയ്യുന്നതിനുള്ള ഡ്രഡ് ജിങ് ആരംഭിക്കുകയും ചെയ്തു. എന്നാൽ വൻതോതിൽ മണൽ അടിഞ്ഞുകൂടുന്നതോടെ പ്രവർത്തി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് സിഐടിയുവിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചത്. മണൽനീക്കം വേഗത്തിൽ ആക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു.
അതേസമയം മുതലപ്പൊഴിയിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രതിഷേധക്കാരുമായി നാളെ ചർച്ച നടത്തുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. നിലവിൽ 2,000 ക്യുബിക് മീറ്റർ മണലാണ് ഒരു ദിവസം നീക്കുന്നത്. ഇത് ഇരട്ടിയാക്കാൻ കരാറുകാരന് സർക്കാർ നിർദേശവും നൽകി. കൂടുതൽ കമ്പനികൾക്ക് കരാർ നൽകാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്. മാരിടൈം ബോർഡിന്റെ ഡ്രഡ്ജർ കൂടി മുതലപ്പൊഴിയിൽ എത്തിച്ച് മണൽ നീക്കം വേഗത്തിൽ ആക്കാനും ഫിഷറീസ് വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.