NationalNews

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് ; ജന്തര്‍മന്തറില്‍ വന്‍ സുരക്ഷാ സന്നാഹം

പരീക്ഷാ ക്രമക്കേടുകളില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) ഇന്ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ഇന്ന് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനാല്‍ ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി നല്‍കിയിട്ടില്ല. നിലവില്‍ സമരം നടക്കുന്ന ജന്തര്‍മന്തറില്‍ വെച്ചു തന്നെ മാര്‍ച്ച് പൊലീസ് തടയും. ജന്തര്‍ മന്തറില്‍ വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഇവിടേയ്ക്ക് പ്രവേശിക്കുന്ന എല്ലാ വഴികളും പൊലീസ് പൂര്‍ണമായും അടച്ചുപൂട്ടി. പ്രദേശത്ത് രാവിലെ തന്നെ സമരക്കാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ക്വിക്ക് റെസ്പോണ്‍സ് ടീമുകള്‍ ഉള്‍പ്പെടെ മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമ്മിഷണര്‍, അഡീഷണല്‍ ഡിസിപി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സാഹചര്യം നേരിട്ടു നിരീക്ഷിക്കുകയാണ്. പ്രതിഷേധ സ്ഥലത്തേക്കുള്ള പ്രവേശനം കര്‍ശനമായ പരിശോധനകള്‍ക്കു വിധേയമാണ്. വരുന്നവരുടെ ബാഗുകള്‍ ഉള്‍പ്പെടെ സ്‌കാനറിലൂടെ കടത്തിവിട്ട് സ്റ്റിക്കര്‍ പതിച്ച ശേഷമേ പ്രവേശിപ്പിക്കുന്നുള്ളൂ. സ്ത്രീകളെയും പുരുഷന്മാരെയും പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥര്‍ ശരീര പരിശോധന നടത്തുന്നുണ്ട്. കൂടാതെ, പ്രതിഷേധക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സിവില്‍ വസ്ത്രം ധരിച്ച നിരവധി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയും ജനക്കൂട്ടത്തിനിടയില്‍ വിന്യസിച്ചിട്ടുണ്ട്. വാങ്ചുക്കിനെ ശനിയാഴ്ച രാവിലെ ആശുപത്രിയിലേക്ക് മാറ്റിയതിനേത്തുടര്‍ന്ന് ജന്തര്‍മന്തറിലെ സമരം ശക്തമായിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 11-ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി മാര്‍ച്ച് നടത്താനാണ് സിജെപിയുടെ നീക്കം. ജൂണ്‍ 20-നാണ് സിജെപി ജന്തര്‍മന്തറില്‍ സമരം തുടങ്ങിയത്. ഇവരോടൊപ്പം ചേര്‍ന്ന സോനം വാങ്ചുക്ക് ജൂണ്‍ 28-ന് നിരാഹാര സമരം തുടങ്ങി. ഇതോടൊപ്പംതന്നെ തൊട്ടടുത്ത പന്തലില്‍ ഐസയുടെ നേതാക്കളും നിരാഹാരം ആരംഭിച്ചു. വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയശേഷവും ഐസയുടെ മൂന്ന് വിദ്യാര്‍ഥികള്‍ നിരാഹാരം തുടരുകയാണ്. വാങ്ചുക്കിനെ മാറ്റിയതോടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്കെയും ശനിയാഴ്ച നിരാഹാരം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button