ആറ്റുകാൽ ക്ഷേത്രത്തിൽ വനിതാ പൊലീസുകാരെ ആക്രമിച്ച് സിപിഎം കൗൺസിലർ; ഇഷ്ടക്കാരെ വരിനിൽക്കാതെ കയറ്റിവിട്ടു, അസഭ്യം, കേസ്

തിരുവനന്തപുരം∙ ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനിടെ രണ്ട് വനിതാ പൊലീസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച സിപിഎം കൗൺസിലർക്കെതിരെ കേസെടുത്ത് പൊലീസ്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണിക്കൃഷ്ണനെതിരെയാണ് ഫോർട്ട് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
ക്ഷേത്രത്തിൽ തിരക്കുള്ള സമയത്ത് വരിനിൽക്കാതെ തന്റെ ഇഷ്ടക്കാരെ കൗൺസിലർ കടത്തിവിടാൻ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്കു കാരണം. ഡിവൈഎഫ്ഐ നേതാവു കൂടിയായ കൗൺസിലർ ഉണ്ണിക്കൃഷ്ണൻ പതിവായി ഇത്തരത്തിൽ ആൾക്കാരെ കടത്തിവിടാൻ ശ്രമിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. അൽപം കാത്തുനിൽക്കാൻ ഇവരോട് സ്ഥലത്തുണ്ടായിരുന്ന എസ്ഐ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതനായ കൗൺസിലർ അസഭ്യം പറഞ്ഞ് തള്ളിക്കയറാൻ ശ്രമിച്ചു. ഇതിനിടെ കാവൽ ഡ്യൂട്ടി നിന്നിരുന്ന വനിതാ പൊലീസുകാരെയും കൗൺസിലർ ആക്രമിച്ചതായാണ് പരാതി.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസിന്‍റെ തല കട്ടിളയില്‍ ഇടിച്ചതോടെ കുഴഞ്ഞുവീണു. ബല പ്രയോഗത്തിലൂടെ ഉണ്ണികൃഷ്ണന്‍ ആളുകളെ അകത്ത് പ്രവേശിപ്പിക്കുകയും ചെയ്തു.