KeralaNews

അതിര്‍ത്തിയിലെ സംഘര്‍ഷം; പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ പൊതുപരിപാടികള്‍ മാറ്റിവെക്കാന്‍ സിപിഐ. മണ്ഡലം, ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായി നടത്താന്‍ തീരുമാനം. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്ന് പാര്‍ട്ടി ഘടകങ്ങള്‍ക്ക് സിപിഐ സംസ്ഥാന കൗണ്‍സില്‍ നിര്‍ദേശം നല്‍കി. രാജ്യ താത്പര്യവും ജനകീയ ഐക്യവും ഊട്ടിയുറപ്പിക്കാനുള്ള സന്ദര്‍ഭമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

അതേസമയം, ഇന്ത്യ – പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളും മാറ്റി വച്ചിരുന്നു. മന്ത്രിസഭാ യോഗത്തിലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിലവില്‍ നടക്കുന്ന മേളകളിലെ കലാപരിപാടികള്‍ ഒഴിവാക്കും. കണ്ണൂരില്‍ നടക്കുന്ന എല്‍ഡിഎഫ് റാലിയില്‍ വച്ചാണ് മുഖ്യമന്ത്രി ഈ തീരുമാനം അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഓണ്‍ലൈനായാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫ് ജില്ലാ റാലികളും മാറ്റിവച്ചിട്ടുണ്ട്. സര്‍ക്കാര്‍ വാര്‍ഷികത്തിന്റെ ഭാഗമായുള്ള റാലികളാണ് മാറ്റിവച്ചത്. മാറ്റിവെച്ച റാലികള്‍ എപ്പോള്‍ നടത്തണമെന്നത് പിന്നീട് തീരുമാനിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഭീകരവാദത്തിന് എതിരായ നിലപാടുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button