
മൈക്രോ ഫിനാൻസ് കോർഡിനേറ്ററായിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കണ്ട് ഭാര്യ ഉഷാ ദേവി. വെള്ളാപ്പള്ളി നടേശനും കൂട്ടരും ഇപ്പോഴും ഉപദ്രവിക്കുന്നതായി മന്ത്രിക്ക് നൽകിയ കത്തിൽ പരാമർശമുണ്ട്. ആഭ്യന്തര മന്ത്രിയുടെ വാക്കിൽ വിശ്വാസമെന്നും നീതിയ്ക്കായി മുന്നോട്ടെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഷാദേവി പറഞ്ഞു.
രമേശ് ചെന്നിത്തലയിൽ നിന്ന് ഉണ്ടായത് നല്ല സമീപനമാണെന്നും വലിയ തിരക്കിലും പരാതി കേട്ടെന്നും ഭാര്യ ഉഷാ ദേവി പറഞ്ഞു. കേസിനെ പറ്റി വിശദമായി മന്ത്രി കേട്ടു. വേണ്ടത് ചെയ്യാം എന്ന് മറുപടി നൽകിയെന്ന് ഉഷാ ദേവി പറഞ്ഞു. പുതിയ അന്വേഷണ സംഘം വേണമെന്നും കേസ് പുനരന്വേഷിക്കണമെന്നുമാണ് ആവശ്യം. തുഷാർ വെള്ളാപ്പള്ളി നിരന്തരമായി ആക്ഷേപിക്കുന്നുവെന്നും ആറു വർഷമായി ഇത് തുടരുന്നുവെന്നും ഉഷാദേവി മന്ത്രിയെ അറിയിച്ചു.
കേസിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഉഷാദേവി വ്യക്തമാക്കി. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നത് പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയുടെ മറുപടിനൽകി. കെകെ മഹേശന്റെ ആത്മഹത്യയിൽ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനം വൈകുകയാണ്. മുതിർന്ന നേതാവ് വി എം സുധീരൻ രണ്ട് തവണ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും പരിഗണിക്കാത്തതിൽ കോൺഗ്രസിലും അഭിപ്രായ ഭിന്നതയുണ്ട്. എൽഡിഎഫിന് ഒപ്പം നിന്ന വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കുന്നത് എന്തിനെന്നാണ് ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നത്.


