KeralaNews

തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ചു; 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് വി ഡി സതീശന്‍

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തെരഞ്ഞെടുപ്പ് തിയതിയിലെ അനിശ്ചിതത്വം മാത്രമായിരുന്നു ഇതുവരെ വിഷയം. നാളെ ഡല്‍ഹിയിലെത്തിയതിന് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”തര്‍ക്കങ്ങള്‍ ഉണ്ടായിട്ടില്ല. എറണാകുളം ജില്ലയില്‍ ഒരു ഗ്രൂപ്പും ഇല്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെക്കുന്ന കാലമൊക്കെ അസ്തമിച്ചു. ആ കാലമൊക്കെ കഴിഞ്ഞു. കേരളത്തില്‍ ഒരിടത്തും ഗ്രൂപ്പിന്റെ പേരില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. നേതാക്കള്‍ ഒരുമിച്ചിരുന്ന് കൂടിയാലോചനകള്‍ നടത്തി ഓരോ സീറ്റിലേയും വിജയസാധ്യത കണക്കാക്കിയാണ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നത്. ഒരു തര്‍ക്കവുമില്ല. 18-ാം തിയതിയായിരുന്നു തെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരുന്നത്. പുതിയ സ്ഥാനാര്‍ഥികള്‍ക്ക് കുറച്ച് നാള്‍ മാത്രമേ കിട്ടൂ എന്നത് മാത്രമാണ് പ്രശ്‌നം. കടുത്ത ചൂടിലേയ്ക്കാണ് കേരളം പോകുന്നത്. അപ്പോള്‍ എത്രയും വേഗം തെരഞ്ഞെടുപ്പ് നടക്കുന്നതല്ലേ നല്ലത്. യുഡിഎഫിലെ എല്ലാ ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് അര മണിക്കൂര്‍ മതി. ഇന്ന് ലീഗുമായി അരമണിക്കൂറാണ് ചര്‍ച്ച നടന്നത്. യുഡിഎഫിന്റെ കാര്യമൊക്കെ നാളെ പറയാം. ധൃതി കൂട്ടേണ്ട കാര്യമില്ലല്ലോ”, വി ഡി സതീശന്‍ പറഞ്ഞു.

കേരളത്തെ കൈപിടിച്ച് എഴുന്നേല്‍പ്പിക്കാനുള്ള കൃത്യമായ പദ്ധതികളും പരിപാടികളുമായിട്ടാണ് യുഡിഎഫ് മുന്നോട്ടു വരുന്നത്. ഖജനാവില്‍ നിന്ന് പണം എടുത്തുകൊണ്ടുള്ള തെരഞ്ഞെടെപ്പ് പ്രചരണമാണ് ഇവിടെ നടന്നത്. കേരളം സാമ്പത്തികമായി കൂപ്പുകുത്തുമ്പോള്‍ ജനങ്ങളുടെ പണം കടമെടുത്തുകൊണ്ട് ഇതുപോലെ കോടിക്കണക്കിന് പരസ്യം നടത്തിയ ഒരു കാലവും ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തോടെ അതിനെല്ലാം അന്ത്യം കുറിക്കുകയാണ്. അതെല്ലാം ഇവിടെ ചോദ്യം ചെയ്യപ്പെടും. കേരളത്തെ തകര്‍ത്തു തരിപ്പണമാക്കിയ ഒരു സര്‍ക്കാരിനെതിരായ ജനങ്ങളുടെ അതിശക്തമായ പ്രതിഷേധവും യുഡിഎഫിനെക്കുറിച്ചുള്ള പുതിയ പ്രതീക്ഷയുമാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ പോകുന്നതെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button