
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നല്കിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. 2018 ഒക്ടോബറിലാണ് ബിജെപി പ്രവർത്തകനായ വിജയ് മിശ്ര രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ട കേസ് ഫയൽ ചെയ്തത്.
കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി അന്നത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തിലാണ് കേസ് കൊടുത്തത്.
സമാന പരാമര്‍ശത്തില്‍ രാജ്യത്തെ വിവിധ കോടതികളില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കേസിൽ 2024 ഫെബ്രുവരിയിൽ രാഹുലിന് സുല്‍ത്താന്‍പൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടക്കുന്ന കേസിൽ മൊഴി രേഖപ്പെടുത്താനാണ് രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.



