
ആരുടെയെങ്കിലും ഒപ്പം ചിത്രം ഉള്ളത് കൊണ്ടാണോ എസ്ഐടി അന്വേഷണം നടത്തുന്നത് എന്നാണ് സംശയമെന്ന് അടൂർ പ്രകാശ് എംപി.
അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി. താൻ ഒളിച്ചോടിയിട്ടില്ലെന്നും മാധ്യമങ്ങൾക്ക് മുന്നിലൂടെയാണ് പുറത്തേക്ക് വന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു.
96 മുതൽ പലതിനെയും നേരിട്ട് കൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയത്. അന്തസ്സോടെയും അഭിമാനത്തോടെയും പറയാം കറപുരളാത്ത രാഷ്ട്രീയ പ്രവർത്തനമാണ് താൻ നടത്തുന്നത്. മാങ്ങയുള്ള മാവിലെ കല്ല് എറിയു എന്ന് പറയുന്നത് പോലെയാണ്. ഒളിച്ചോടാൻ താൻ തയ്യാറല്ലെന്ന് അടൂർ പ്രകാശ് പറഞ്ഞു. ഇന്നലെ എന്നെ ചോദ്യം ചെയ്യാനല്ല വിളിച്ചത്. സ്റ്റേറ്റ്മെന്റ് എടുക്കാൻ ആണ് വിളിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം താൻ ഉള്ള ഫോട്ടോ വന്നത് കൊണ്ട് സ്റ്റേറ്റ്മെന്റ് ചോദിച്ചു. ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.
പോറ്റിയുമായി ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു എന്ന തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചു. ആടിനെ പട്ടിയാക്കുന്ന ഈ കാലത്ത് തോപ്പിൽ രവിയെ പോലെയുള്ളവരെ അനുസ്മരിക്കുന്നുവെന്ന് അടൂർ പ്രകാശ് പറഞ്ഞു. എസ്ഐടിയുടെ ഉയർന്ന ഉദ്യോഗസ്ഥർ അല്ല സ്റ്റേറ്റ്മെന്റ് എടുത്തതെന്ന് മാധ്യമങ്ങളെ കാണുന്നതിനിടെ അടൂർ പ്രകാശ് ആരോപിച്ചു. ആരോ ഏൽപ്പിച്ച ദൗത്യം ചിലർ പൂർത്തിയാക്കി. പലരും എന്നോട് പരിചയവും സൗഹൃദവും കാണിക്കാറുണ്ട്. അതിൽ കള്ളന്മാരുണ്ടെങ്കിൽ മാറ്റിനിർത്താറുമുണ്ട്.
സർക്കാർ അനുകൂലമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിനായി ചില പ്രത്യേക ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിൽ സർക്കാർ നിയമിച്ചിട്ടുണ്ട്. അവരാണ് യുഡിഎഫ് നേതാക്കളെ കൂടി ബന്ധപ്പെടുത്തി വാർത്തകൾ പ്രചരിപ്പിക്കുന്നത്. തന്റെ ചോദ്യം ചെയ്യൽ സമയത്ത് പുറത്ത് വാർത്തകൾ പ്രചരിപ്പിച്ചതും ഇവരാണ്. മാധ്യമങ്ങളെ കാണാതെ പുറത്തേക്ക് പോകാനുള്ള വഴിയുണ്ടെന്ന് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിരുന്നു. പക്ഷെ താൻ അത് ചെവിക്കൊള്ളാതെ മാധ്യമങ്ങളെ കണ്ടിട്ടാണ് പോയതെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.


