
ഇന്ത്യ – യുസ് വ്യാപാര കരാറിൽ പ്രതിഷേധം ശക്തമാകുന്നു. കരാർ ഇന്ത്യൻ താത്പര്യങ്ങൾക്ക് എതിരാണെന്ന് പ്രതിപക്ഷം. ഗോതമ്പ്, പരുത്തി, ചോളം, പാൽ ഉൽപന്നങ്ങൾ, എന്നിവ നികുതിയില്ലാതെ ഇന്ത്യയിലേക്ക് ഒഴുകുന്നത് കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കർഷക സംഘടനകൾ വിമർശിച്ചു. കർഷകരെ ബാധിക്കുന്ന കരാറിൽ നിന്നും കേന്ദ്രം പിന്മാറണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ കരാർ ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് അനുകൂലമായ നീക്കം ആണെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ അവകാശവാദം.
അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിൽ മൗനം ഭഞ്ജിച്ച കേന്ദ്രം വ്യാപാര കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിന് ശേഷം കരാർ സ്ഥിരീകരിച്ച് മുന്നോട്ട് വന്നത്.
കരാർ വിഷയത്തിൽ ഇന്നും സഭ പ്രക്ഷുബ്ധമാകും. കരാറിന്റെ വിശദാംശങ്ങൾ മോദി സർക്കാർ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. പിയുഷ് ഗോയൽ ഇന്ന് കരാർ സംബന്ധിച്ച് പ്രസ്താവനയും നടത്തിയേക്കും. പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ നടപടിയിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.



