
ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ ഉമർ ഖാലിദ് അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ഷർജിൽ ഇമാം, ഉമർ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാൻ തുടങ്ങിയവരുടെ അപ്പീലുകളിലാണ് അന്തിമ വിധി. ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻ വി അഞ്ജരിയയുമുൾപ്പെട്ട ബെഞ്ചാണ് വിധി പറയുക.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീലുകൾ. അഞ്ച് വർഷത്തിലേറെയായി ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിലാണ്. യുഎപിഎ (നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം) പ്രകാരം ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ 10ന് ഡൽഹി പൊലീസിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു, പ്രതികളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, അഭിഷേക് സിംഗ്വി, സിദ്ധാർത്ഥ ദവേ, സൽമാൻ ഖുർഷിദ്, സിദ്ധാർത്ഥ് ലുത്ര എന്നിവരുടെ വിശദമായ വാദങ്ങൾ കേട്ട ശേഷം കോടതി വിധി പറയാൻ മാറ്റിവച്ചിരുന്നു.



