
തൃശൂർ വരന്തരപ്പിള്ളിയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് ഷാരോണിന് പിന്നാലെ ഭർതൃമാതാവ് രജനി റിമാൻഡിൽ. സ്ത്രീധന പീഡനത്തെ തുടർന്ന് 20 വയസുള്ള അർച്ചനയാണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെതിരെയും ഭർതൃമാതാവ് രജനിയ്ക്കെതിരെയും കേസെടുത്തിരുന്നു.
കഴിഞ്ഞ മാസം 26 നാണ് അർച്ചന ഭർതൃവീട്ടിൽ തീ കൊളുത്തി മരിച്ചത്. മരണപ്പെടുമ്പോൾ അർച്ചന 5 മാസം ഗർഭണിയായിരുന്നു. സ്ത്രീധന ആരോപണത്തെ ചൊല്ലി അർച്ചന ഭർതൃ വീട്ടിൽ നിരന്തരമായി മാനസിക – ശാരിരീക പീഡനങ്ങൾക്ക് ഇരയായിരുന്നു.സംഭവത്തിൽ അർച്ചനയുടെ കുടുംബത്തിൻ്റെ പരാതിയെ തുടർന്ന് വരന്തരപ്പളി പൊലീസ് കേസ് എടുത്തിരുന്നു.
ഏഴു മാസം മുൻപാണ് ഷാരോണിൻ്റെയും അര്‍ച്ചനയുടെയും പ്രണയവിവാഹം നടന്നത്. അന്നുമുതല്‍ വീട്ടുകാരുമായി സംസാരിക്കാനും മറ്റും അനുവദിക്കാറില്ലായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. വിവാഹത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും മകള്‍ നല്ലനിലയില്‍ ജീവിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അച്ഛൻ പറഞ്ഞു.



