
അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഗർഡർ വീണ് പിക്കപ് വാൻ ഡ്രൈവർ മരിച്ച സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് ആണ് റിപ്പോർട്ട് തേടിയത്. സുരക്ഷാ വീഴ്ചയുണ്ടായെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് അരൂർ എംഎൽഎ ദലീമയും പറഞ്ഞു.
ആലപ്പുഴ പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ചന്തിരൂരിൽ നിർമാണത്തിനിടെ രണ്ട് ഗർഡറുകൾ താഴേക്ക് വീഴുകയായിരുന്നു. ക്രെയിൻ എത്തിച്ച് ഗർഡർ ഉയർത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. മുട്ട കയറ്റി വന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗർഡർ വീണത്.
ജാക്കി തെന്നി മാറിയതാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം. അപകടത്തെ തുടർന്ന് ആലപ്പുഴ – എറണാകുളം റൂട്ടിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നുണ്ട്. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്ന് പൂച്ചാക്കൽ വഴി തിരിച്ച് വിടും.


