
ബിഹാർ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ നിരീക്ഷിച്ചിരുന്നു. വോട്ടർപട്ടികയിലെ മാറ്റങ്ങള്‍ എഴുതി നല്‍കണമെന്നും കമ്മിഷനോട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിലെ നിയമ പ്രശ്നങ്ങളിൽ ആയിരിക്കും ഇന്ന് പ്രധാനമായും വാദം കേൾക്കുക. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഡിഎംകെയും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് തുടരുന്നതിനിടെ രാജ്യത്ത് രണ്ടാം ഘട്ട തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപടികൾ ഇന്ന് ആരംഭിക്കും. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ അടക്കം ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ന് വീടുകളിൽ എത്തിയുള്ള സർവേ തുടങ്ങും.
12 ഇടങ്ങളിലായി 51 കോടി വോട്ടർമാമടങ്ങുന്ന പട്ടികയാണ് പരിഷ്കരിക്കാൻ ഒരുങ്ങുന്നത്. ഡിസംബർ 9 ന് കരട് പട്ടിക പുറത്തിറക്കും, വരുന്ന ഫെബ്രുവരി 7 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ, പശ്ചിമബംഗാളിൽ ഇന്ന് ശക്തമായ പ്രതിഷേധം നടക്കും. മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് ഇന്ന് കൊൽക്കത്തയിൽ പ്രതിഷേധിക്കും.



