ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തും: അമേരിക്ക

ഇറാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിക്കാത്ത രാജ്യങ്ങൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പുമായി അമേരിക്ക. എന്നാൽ അമേരിക്കൻ ട്രഷറി വകുപ്പ് പുതിയ വലിയ പിഴകളോ ഉപരോധങ്ങളോ തിങ്കളാഴ്ചത്തെ പ്രഖ്യാപനത്തിൽ നേരിട്ട് ഏർപ്പെടുത്തിയില്ല.ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇറാന്റെ സാമ്പത്തിക ബന്ധങ്ങൾക്കെതിരെ അമേരിക്ക ‘സാമ്പത്തിക ആക്രമണം’ ആരംഭിക്കുകയാണെന്നായിരുന്നു അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റിൻ്റെ പ്രഖ്യാപനം.
‘ആഗോള സാമ്പത്തിക സംവിധാനത്തെ തകർക്കാൻ ഞങ്ങൾ എന്തിന് ആഗ്രഹിക്കണം? ആളുകൾക്ക് തിരുത്താനുള്ള അവസരം നൽകേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. എന്നാൽ നടപടികൾ വളരെ വേഗത്തിൽ ഉണ്ടാകുമെന്നും ഞങ്ങൾ ഗൗരവത്തിലാണെന്നും അവർ മനസ്സിലാക്കണമെന്നും’ വാർത്താസമ്മേളനത്തിൽ സ്കോട്ട് ബെസൻ്റ് വ്യക്തമാക്കി.
എന്നാൽ ഏതൊക്കെ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നോ പുതിയ ഉപരോധങ്ങൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ സ്കോട്ട് ബെസൻ്റ് വ്യക്തമാക്കിയിട്ടില്ല. 60 വ്യക്തികൾ, സ്ഥാപനങ്ങൾ, കപ്പലുകൾ എന്നിവയ്ക്കെതിരെയാണ് അമേരിക്കൻ ട്രഷറി വകുപ്പ് പുതിയതായി ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഇറാന്റെ എണ്ണ വ്യാപാരത്തിന് സഹായം നൽകുന്നതായി സംശയിക്കുന്ന ചൈനീസ് ധനകാര്യ സ്ഥാപനങ്ങളെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ചൈനയും തുർക്കിയും യുഎഇയുമായി ഇറാൻ്റെ പ്രധാന വ്യാപാര പങ്കാളികൾ.



