സൗദിയിലെയും കുവൈത്തിലെയും യുഎസ് എംബസികള്‍ അടച്ചു; പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സൗദിയിലെയും കുവൈത്തിലെയും എംബസികള്‍ അമേരിക്ക അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. സംഘര്‍ഷം കണക്കിലെടുത്ത് റിയാദിലെ എംബസി കാനഡയും അടച്ചിട്ടുണ്ട്.
സൗദിയിലെ എല്ലാ കോണ്‍സുലാര്‍ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ യുഎസ് ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ പതിവ്, അടിയന്തര അമേരിക്കന്‍ സിറ്റിസണ്‍ സര്‍വീസസ് അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കിയിരിക്കുന്നു. യുഎസ് പൗരന്മാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ തന്നെ തുടരണമെന്നും യുഎസ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എംബസി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. മേഖലയിലെ ഏതെങ്കിലും സൈനിക സ്ഥാപനങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് നയതന്ത്ര കാര്യാലയങ്ങള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ യുഎസ് തീരുമാനിച്ചത്.
സൗദി അറേബ്യയിലെ റിയാദിലുള്ള യുഎസ് എംബസിക്കു നേരെ ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ എംബസി കെട്ടിടത്തിന് തീപിടിച്ചിരുന്നുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ച് വീഴ്ത്തിയിരുന്നു. റിയാദിലെ എംബസി ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു.



