KeralaNews

കാസർകോട് കുമ്പളയിലെ ടോൾ പിരിവ് ഒഴിവാക്കി; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സഹമന്ത്രി

കാസർകോട് മഞ്ചേശ്വരം കുമ്പള- ആരിക്കാടി ടോൾ ബൂത്തിലെ ടോൾ പിരിവ് ഒഴിവാക്കി. ഉപരിതല ഗതാഗതവകുപ്പ് സഹമന്ത്രി ഹർഷ് മൽഹോത്രയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അടുത്ത ആറ് മണിക്കൂറിൽ ടോൾ പിരിവ് സ്ഥിരമായി നിർത്തലാക്കുമെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. അതേസമയം ബിജെപി നേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ ഒരിക്കൽ പോലും സമീപിച്ചിട്ടില്ലെന്നും ഹർഷ് മൽഹോത്ര പറഞ്ഞു. ബിജെപി നേതാക്കളാണ് വിഷയം കൃത്യമായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, നേതാക്കളായ കെ സുരേന്ദ്രൻ, എം എൽ അശ്വിനി തുടങ്ങിയവരാണ് കൃത്യമായി ഇടപെട്ടതെന്നും ഹർഷ് മൽഹോത്ര വ്യക്തമാക്കി.

കുമ്പള ആരിക്കാടി ടോൾപ്ലാസക്കെതിരെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും നടക്കുന്നതിനിടെയാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. എൻഎച്ച്എഐ ആദ്യം വിട്ടുവീഴ്ച്ചകൾക്ക് തയ്യാറായിരുന്നില്ലെങ്കിലും ജനരോഷം ശക്തമായതിന് പിന്നാലെ ജനങ്ങളുടെ ആവശ്യത്തിന് വഴങ്ങുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുന്നേ ഇവിടെ പണമായി ടോൾ വാങ്ങുന്നത് നിർത്തിയിരുന്നു. രണ്ട് ദിവസം മുൻപ് ഫാസ്ടാഗ് ഉപയോഗിച്ച് ടോൾ പിരിക്കുന്നതും നിർത്തി. കുമ്പള ആരിക്കാടിയിലെ ഈ ടോൾ കോംപ്ലക്സ് വരും ദിവസങ്ങളിൽ തന്നെ പൂർണമായും പൊളിച്ച് നീക്കുമെന്നാണ് പുറത്തുവരുന്ന സൂചന.

60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന കേന്ദ്ര സർക്കാർ നിർദേശമുണ്ട്. ഇത് നിലനിൽക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോൾ ബൂത്ത് സ്ഥാപിച്ചത്. ടോൾപ്ലാസ നിലവിൽ വന്ന് പണം പിരിക്കൽ ആരംഭിച്ചതിന് പിന്നാലെ കനത്ത പ്രതിഷേധങ്ങളുണ്ടായിരുന്നു. പിന്നാലെ ജനുവരി മാസത്തിൽ ടോൾ പിരിവിനെതിരെ ജനകീയ പ്രക്ഷോഭങ്ങളും തുടങ്ങിയിരുന്നു.

അതേസമയം ജനകീയ സമരത്തിന്റെ വിജയമാണ് കേന്ദ്ര സർക്കാരിന്റെ കീഴടങ്ങലെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് പ്രതികരിച്ചിരുന്നു. കുമ്പളയിൽ ടോൾ പിരിവ് അവസാനിപ്പിച്ചത് സമര വിജയമാണെന്നും കോടതി വിധി എതിരാവുമെന്ന് ഉറപ്പായതോടെയാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നും എകെഎം അഷ്‌റഫ് പറഞ്ഞിരുന്നു. യുഡിഎഫും എൽഡിഎഫും ചേർന്ന് ഐതിഹാസിക സമരമാണ് നടത്തിയത്. സമരത്തിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നില്ല. ജനകീയ സമരത്തിന് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഫേസ്ബുക്കിൽ അവകാശവാദവുമായി വന്നവരെ ജനങ്ങൾ തിരിച്ചറിയുമെന്നും ഫേസ്ബുക്കിലെ അവകാശവാദം വിശ്വസിക്കാൻ ജനങ്ങൾ വിഡ്ഢികളല്ലെന്നും ബിജെപി നേതാക്കളെ ഉന്നമിട്ട് അഷ്‌റഫ് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button