തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരണം സ്വദേശി വരുൺ ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ അർധരാത്രിയോടെ ആലുവയിൽ വെച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് ആലുവയിൽ എത്തിയ പൊലീസ് സംഘം അതീവ രഹസ്യമായാണ് ഓപ്പറേഷൻ പൂർത്തിയാക്കിയത്. കേസിൽ മുൻപ് അറസ്റ്റിലായ ഒന്നാം പ്രതി സുബിൻ, രണ്ടാം പ്രതി ബെർലിൻ ദാസ് എന്നിവർ നിലവിൽ റിമാൻഡിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഇനി മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്.
അതേ സമയം, പീഡനക്കേസിന്റെ പിറകിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. സ്പായിലെ മറ്റൊരു ജീവനക്കാരിയുടെ ക്വട്ടേഷൻ ബന്ധം അന്വേഷണസംഘം ഉടൻ പരിശോധിക്കും. ബിസിനസ് വൈരാഗ്യമാണോ ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്താൻ സ്പാ ഉടമകളുടെ മൊഴികളും ഫോൺ രേഖകളും പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



