KeralaNews

എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന നായയെ തല്ലിക്കൊന്നു; മരിച്ച കാര്‍ത്യായനിയുടെ പോസ്റ്റ്‍മോര്‍ട്ടം ഇന്ന്

തൃശൂര്‍ എരുമപ്പെട്ടിയിൽ വയോധികയെ കടിച്ചുകൊന്ന നായയെ പിടികൂടി. കടങ്ങോട് പഞ്ചായത്ത് അധികൃതർ നിയോഗിച്ച വന്യജീവി സംരക്ഷകനാണ് നായയെ പിടികൂടിയത്. പിടികൂടിയ നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. നായക്ക് പേ വിഷബാധയുണ്ടോയെന്ന് അറിയാൻ പരിശോധന നടത്തും. നായയുടെ കടിയേറ്റ മൂന്ന് നാട്ടുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവെയ്പ് നടത്തി. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് തൃശ്ശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വയോധികയെ തെരുവുനായ കടിച്ചുകീറി കൊന്നത്.

84 വയസുകാരിയായ കാർത്യായനിയാണ് തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകൻ ദേവദാസനെയും നായ കടിച്ച് പരിക്കേൽപ്പിച്ചു. ഇരുവർക്കും ഭക്ഷണവുമായി കാർത്യായനിയുടെ ഇളയ മകൻ മണി എത്തിയപ്പോഴാണ് ചോര തളംകെട്ടിയ നിലയിൽ കാർത്യായനിയുടെ മൃതദേഹം കണ്ടത്. കാർത്യായനിയുടെ മുഖമടക്കം ശരീരമാസകലം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു. ഇവരെ കടിച്ചതിനുശേഷം ഇതേ നായ സമീപത്തുള്ള വീട്ടിൽ ജോലിക്ക് എത്തിയവരെയും ആക്രമിച്ചു.

നാട്ടുകാരും പൊലീസും ചേർന്ന് രാത്രി വൈകിയും നായക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് അര്‍ധരാത്രിക്കുശേഷം നടത്തിയ തെരച്ചിലിനൊടുവിലാണ് നായയെ പിടികൂടിയത്. ഇതിനുപിന്നാലെയാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലുള്ള കാർത്യായനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button