NationalNews

ഔദ്യോഗിക വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യും

ഔദ്യോഗിക വസതിയിൽ നിന്നും വൻ തോതിൽ പണം കണ്ടെത്തിയ സംഭവത്തിൽ ഡൽഹി ഹൈക്കോടതി മുൻ ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ നടപടികൾ ആരംഭിച്ചു. യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 146 എംപിമാർ നൽകിയ നോട്ടീസ് ലോകസഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചു.

സുപ്രീംകോടതി ജഡ്ജി അരവിന്ദ് കുമാറിന്‍റെ അധ്യക്ഷതയിലുള്ള സമിതിയാണ് ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന നിർദേശം പരിശോധിക്കുക. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഹീന്ദർ മോഹൻ, നിയമവിദഗ്ധൻ ബി.വി. ആചാര്യ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതി 3 മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അതുവരെ ഇംപീച്ച്മെന്‍റ് നിർദേശം പരിഗണനയിൽ തുടരുമെന്നും ലോക്‌സഭാ സ്പീക്കർ അറിയിച്ചു. സമിതിയുടെ റിപ്പോർട്ട് സ്പീക്കർ സഭയിൽ അവതരിപ്പിക്കും. ഭരണഘടനയുടെ അനുചേദം 124(4) പ്രകാരമാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടിക്രമം നടക്കുക.

തെളിവുകൾ ഹാജരാക്കാനും സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും സമിതിക്ക് അധികാരമുണ്ടാകും. ഇംപീച്ച് ചെയ്യാനാണ് ശിപാർശയെങ്കിൽ ലോക്സഭയിൽ കുറ്റവിചാരണ നടക്കും.ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് തന്‍റെ ഭാഗം വിശദീകരിക്കാൻ അവസരവും വിചാരണയിലുണ്ടാകും. ആഭ്യന്തര അന്വേഷണത്തിനെതിരെ ജസ്റ്റിസ് വർമ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അന്വേഷണവും ഇതിന്‍റെ അടിസ്ഥാനത്തിനുള്ള തുടർനടപടികളും ഭരണഘടനവിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. ഇതിനെ തുടർന്നാണ് ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നടപടികളുമായി പാർലമെൻറ് മുന്നോട്ട് പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button