
മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റിൻ്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമ്മാധികാരി, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
സിംഗിൾ ബെഞ്ച് അധികാരപരിധി മറികടന്നെന്ന് അപ്പീലിൽ ഇ.ഡി വ്യക്തമാക്കുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. കിഫ്ബിയുടെ ഹർജിയിലായിരുന്നു നോട്ടീസിലെ തുടർനടപടികൾ സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തത്. ഹർജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ ഇ.ഡിക്ക് സിംഗിൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹം എന്നിവരുടെ ഹർജിയിലും ഇ.ഡി നോട്ടീസ് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിട്ടുണ്ട്.
മസാല ബോണ്ടിൽ കിഫ്ബിക്ക് നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്ത നടപടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണെന്ന് തോമസ് ഐസക് പ്രതികരിച്ചിരുന്നു. അതേസമയം, മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികൾക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.എന്നാൽ മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസന പദ്ധതികൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്നാണ് ഇ. ഡിയുടെ നിലാപാട്.



