KeralaNews

ശബരിമല സ്വര്‍ണക്കൊള്ള; എന്‍.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ കമ്മീഷണറും പ്രസിഡന്റുമായ എന്‍.വാസുവിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റുന്ന സമയത്ത് താന്‍ സര്‍വീസില്‍ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ എന്‍ വാസു സമീപിച്ചത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ ഇന്ന് രാവിലെ 10.30ന് പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ പ്രതിഷേധിക്കുക. കോടതി മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. അന്വേഷണത്തില്‍ പല തടസങ്ങളും നേരിടുന്നു. അതിനാല്‍ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത് – ആന്റോ ആന്റണി പറഞ്ഞു.

കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയില്‍ പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമെന്ന ആരോപണത്തിനു പിന്നാലെയാണ് ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. തനിക്കറിയാവുന്ന വിവരങ്ങള്‍ പങ്കുവെച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button