
നിലമ്പൂരിലെ യുഡിഎഫിൻ്റെ വിജയം ജമാഅത്തെ ഇസ്ലാമിയുടെയും ദേശവിരുദ്ധ ശക്തികളുടെയും വിജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടിന് പുറമെ, എൽഡിഎഫിൻ്റെ വോട്ട് വിഭജിക്കുകയും ചെയ്തില്ലായിരുന്നു എങ്കിൽ, യുഡിഎഫിന് ഈ വിജയം സാധ്യമാകില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വളരെ കുറവ് വോട്ടുകളാണ്. ദേശവിരുദ്ധ ശക്തികളും ജമാഅത്തെ ഇസ്ലാമിയും നൽകിയ വോട്ടുകൾ കൊണ്ട് മാത്രമാണ് യുഡിഎഫ് ജയിച്ചത്. എൽഡിഎഫ് വോട്ടുകൾ വിഭജിക്കപ്പെടുകയും ചെയ്തു. ഇരുമുന്നണികളുടേയും മുസ്‌ലിം പ്രീണനവും നിലമ്പൂരിലെ വികസന മുരടിപ്പും ബിജെപിക്ക് ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ചു.
ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് കുറയാറുണ്ടെങ്കിലും നിലമ്പൂരില്‍ വോട്ടുകള്‍ വോട്ട് വര്‍ധിപ്പിക്കാനായത് ബി.ജെ.പിയുടെ പ്രചരണത്തിന്റെ വിജയമാണ് ചൂണ്ടി കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസിത കേരളം എന്ന ആശയവും കോണ്‍ഗ്രസ് സിപിഎം ദേശ വിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം തുറന്ന് കാട്ടാന്‍ സാധിച്ചു എന്നുള്ളതുമാണ് ഈ നല്ല പ്രകടനത്തിന് കാരണം.
മാറാത്തത് ഇനി മാറും. അഴിമതിയുടെയും രാഷ്ട്രവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയത്തിൽ നിന്ന് മാറി വികസനം ചർച്ച ചെയ്യുന്ന രാഷ്ട്രീയമാണ് ഞങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. ആ മാറ്റത്തിൻ്റെ തുടക്കമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം. വോട്ടു ലഭിക്കാനായി ഇരുമുന്നണികളും നിലമ്പൂരില്‍ നടത്തിയ മുസ്‌ലിം പ്രീണന രാഷ്ട്രീയം വരുംനാളുകളില്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടും. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ശക്തമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.