
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദ്രോഗി മരിച്ചതിൽ ചികിത്സാവീഴ്ചയില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തൽ. കേസ് ഷീറ്റിൽ പോരായ്മകൾ ഇല്ലെന്നും ചികിത്സ പ്രോട്ടോക്കോൾ പാലിച്ചതായും ആണ് രേഖകൾ. ചികിത്സയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ മൊഴി നൽകി.
ആശയവിനിമയത്തിൽ അപാകത ഉണ്ടായോ എന്നത് പ്രത്യേകം പരിശോധിക്കണം. ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. ടി കെ പ്രേമലതയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്തിമ റിപ്പോർട്ട് നാളെ സമർപ്പിക്കും. ചികിത്സാ പിഴവില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് മെഡിക്കൽ കോളേജ് അധികൃതർ.
ഡിഎംഇയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പ് തുടർ നടപടികളിലേക്ക് കടക്കുക. ആരോഗ്യമന്ത്രി നിർദേശിച്ച പ്രകാരമാണ് അന്വേഷണം. മരിച്ച വേണുവിന്‍റെ കൂടുതൽ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതരമായ പരാതിയാണ് സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ വേണു ഉന്നയിക്കുന്നത്.



