
നടൻ മണിയൻപിള്ള രാജു പ്രതിയായ വാഹനാപകടക്കേസിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് റിപ്പോർട്ട്. മ്യൂസിയം എസ്എച്ച്ഒയാണ് ഇത് സംബന്ധിച്ച് മൊഴി നൽകിയത്. രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചു വീട്ടിലെത്തിയിരുന്നെന്നും ഫോണിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. മണിയൻ പിള്ള രാജു പോലീസിനെ വിളിച്ചില്ലെന്നും റിപ്പോർട്ട്.
അതേസമയം മ്യൂസിയം പൊലീസ് സ്റ്റേഷന്റെ കോൾ റെക്കോർഡും മണിയൻ പിള്ള രാജുവിന്റെ മൊഴിയും രേഖപ്പെടുത്താനാണ് അന്വേഷണ ചുമതലയുള്ള ഡിസിപിയുടെ തീരുമാനം. മണിയൻപിള്ള രാജു മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള രാസ പരിശോധന ഫലം നാളെ രാവിലെയോടെ ലഭിക്കുമെന്നാണ് വിവരം. ഇന്നലെ എംവിഡി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ മണിയൻ പിള്ള രാജുവിന് വാഹനം കൈമാറും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ വെച്ച് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ ബൈക്ക് ഇടിക്കുകയും രാജു വാഹനം നിർത്താതെ പോകുകയും ചെയ്തത്. തുടർന്ന് കേസെടുത്ത മ്യൂസിയം പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. വഴുതക്കാട് ട്രിവാൻഡ്രം ക്ലബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ രാത്രി പത്തുമണിയോടെയാണ് വാഹനാപകടം ഉണ്ടാകുന്നത്. മണിയൻപിള്ള രാജു ഓടിച്ച വോൾവോ കാറിൽ ഇടിച്ച് യുവാക്കൾക്ക് പരുക്കേൽക്കുകയായിരുന്നു.


