
ലഹരി പരിശോധനക്കിടയിൽ പോലീസുകാരനെ ആക്രമിച്ച കേസിൽ പിടിയിലായ പി കെ ബുജൈറിനെ റിമാൻഡ് ചെയ്തു. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽഹാജരാക്കിയ പി കെ ബുജൈറിനെ രണ്ടാഴ്ചക്കാണ് റിമാൻഡ് ചെയ്തത്. ഇന്ന് ഉച്ചക്കാണ് മെഡിക്കൽ പരിശോധനക്ക് വിധേയനാക്കിയ ശേഷം കുന്ദമംഗലം പൊലീസ് പ്രതിയെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.
ഇതിനിടെ ലഹരി കേസിൽ സഹോദരൻ പി.കെ. ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് രംഗത്തുവന്നു. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസിൽ ഇടപെടില്ലെന്നും തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണമെന്നും പി.കെ. ഫിറോസ് പറഞ്ഞു. പൊലീസ് നടത്തുന്ന അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടന്ന പരിശോധക്കിടെയായിരുന്നു പി.കെ ബുജൈർ പിടിയിലായത്. ഇന്നലെ വൈകിട്ട് 6.40 ഓടെ കുന്നമംഗലത്തിന് സമീപമാണ് ആക്രമണമുണ്ടായത്. വാഹനം പരിശോധിക്കാൻ ശ്രമിക്കുന്നതിനിടെ ബുജൈർ പ്രകോപിതനാവുകയും പൊലീസുകാരന്റെ മുഖത്തടിക്കുകയായിരുന്നു. അൽപ്പ സമയത്തിനകം തന്നെ കോടതിയിൽ ഹാജരാക്കും. ആക്രമണത്തിൽ കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ശ്രീജിത്തിന് പരിക്കേറ്റു. എന്നാൽ പികെ ബുജൈറിൽ നിന്ന് ലഹരി വസ്തുക്കൾ കണ്ടെത്തിയിട്ടില്ല.ലഹരി വസ്തു പൊതിയാൻ ഉപയോഗിക്കുന്ന കവർ ആണ് കണ്ടെത്തിയത്.