
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.
രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര ഉണ്ടായിരുന്നു. ആദിവാസി മേഖലയില്‍ ഉച്ചയ്ക്ക് ശേഷം മികച്ച പോളിംഗ് രേഖപ്പെടുത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്കൂളിലും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്കൂളിലും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കന്ററി സ്കൂളിലും വോട്ട് ചെയ്തു. ചുങ്കത്തറ കുറന്പലങ്കോട് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായത് ഒഴിച്ചാൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു.