
എസ്‌ഐആറിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾക്ക് സംസ്ഥാനത്ത് തുടക്കം. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷമുള്ള പട്ടികയിലുൾപ്പെട്ട 2.54 കോടി വോട്ടർമാരിൽ, 2002-ലെ എസ്‌ഐആറുമായി ബന്ധിപ്പിക്കാനാകാത്ത 19.32 ലക്ഷം പേർക്കാണ് ഹിയറിങ്.
എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ഇആർഓ)മാരുടെ മേൽനോട്ടത്തിൽ ബൂത്ത് അടിസ്ഥാനത്തിലാണ് ഹിയറിങ് നടപടികൾ നടക്കുന്നത്. ഹിയറിങ്ങിന് നേരിട്ട് ഹാജരാകുന്നതിൽ പ്രായമായവർക്കും പ്രവാസികൾക്കും ഇളവുണ്ട്. അതേസമയം ഇവരുടെ രേഖകളുമായി അടുത്ത ബന്ധുക്കൾ ഹിയറിങ്ങിൽ പങ്കെടുക്കണം.
കൂടാതെ അക്ഷരത്തെറ്റ്, പ്രായവ്യത്യാസം തുടങ്ങിയവ കാരണം പട്ടികയിൽ പൊരുത്തപ്പെടാത്ത വോട്ടർമാർക്ക് ബിഎൽഒയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ ഹിയറിങ് ഒഴിവാക്കും. അതോടൊപ്പം മതിയായ രേഖകൾ ഹാജരാക്കിയാൽ ഇആർഒയ്ക്ക് നേരിട്ടുള്ള പരിശോധനയില്ലാതെതന്നെ നടപടികൾ പൂർത്തീകരിക്കാം.
ഇനി ഹിയറിങ് നടപടികൾ പൂർത്തിയായി പട്ടികയിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക് പരാതികൾ അറിയിച്ച് അപ്പീൽ പോകാം. . ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ഉത്തരവ് പുറത്തുവന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഒന്നാം അപ്പീൽ നൽകാനാകും. ഇതിൽ എടുക്കുന്ന തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ രണ്ടാം അപ്പീലും നൽകാം. അപ്പീൽ അപേക്ഷകൾ രജിസ്റ്റേഡ് തപാൽ വഴിയോ നേരിട്ടോ സമർപ്പിക്കാം.
അതേസമയം എസ്‌ഐആറിൽ അർഹരെ ഉൾപ്പെടുത്താൻ അടിയന്തര നടപടിയുമായി സംസ്ഥാന സർക്കാർ. . മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ രേഖകള്‍ ലഭ്യമാക്കാൻ നടപടികള്‍ സ്വീകരിക്കാൻ കലക്‌ടർമാർക്ക് നിർദേശം നൽകി. ഇതിന് ഫീസ് ഈടാക്കരുത്. കെ-സ്‌മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിട്ടാല്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. കരട് പട്ടികയില്‍നിന്ന് വിട്ടുപോയ അര്‍ഹരായ എല്ലാവരെയും പട്ടികയിലുൾപ്പെടുത്തുന്നതിന് ബോധവൽക്കരണം നടത്തുകായും ചെയ്യും.



