Uncategorized

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ നൽകാൻ നീക്കം

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും കൊലപാതകക്കേസിലെ പ്രതികൾക്ക് പരോൾ നൽകാൻ നീക്കം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിന് അപേക്ഷ നൽകിയത്.

പ്രതികൾ നൽകിയ അപേക്ഷയിൽ ജയിൽ അധികൃതർ പൊലീസിന്റെ റിപ്പോർട്ട് തേടിയതായാണ് വിവരം. കേസിൽ വിധി വന്ന് ഒന്നര മാസം പോലും തികയുന്നതിന് മുമ്പാണ് പരോൾ അനുവദിക്കാനുള്ള നീക്കം നടക്കുന്നത്. ജനുവരി മൂന്നിനാണ് കൊച്ചി സി ബി ഐ കോടതി 14 പ്രതികൾക്ക് ശിക്ഷ വിധിച്ചത്. പരോളിന് അപേക്ഷ നൽകിയ പ്രതികൾക്ക് ജീവപര്യന്തം തടവിന് പുറമേ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വച്ചാണ് കൃപേഷിനെയും ശരത്‌ലാലിനെയും കൊലപ്പെടുത്തിയത്. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. പിന്നീട് ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം സി ബി ഐ ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി ബി ഐ സംഘമാണ് അന്വേഷണം നടത്തിയത്. 2023 ഫെബ്രുവരിയിലാണ് സി ബി ഐ കോടതിയിൽ വിചാരണ തുടങ്ങിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button