രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന്‍റെ തുടക്കം കരുതലോടെ. ആദ്യ ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 17 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 48 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സോടെ അക്ഷയ് ചന്ദ്രനും 28 റണ്‍സുമായി രോഹൻ കുന്നുമ്മലുമാണ് ക്രീസില്‍.
ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്.ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും ഇന്ന് കേരളത്തിനായി ഇറങ്ങി.
ഗുജറാത്ത് പ്ലേയിംഗ് ഇലവൻ: പ്രിയങ്ക് പഞ്ചാൽ, ആര്യ ദേശായി, സിദ്ധാർത്ഥ് ദേശായി, മനൻ ഹിംഗ്‌രാജിയ, ജയ്മീത് പട്ടേൽ, ഉർവിൽ പട്ടേൽ, ചിന്തൻ ഗജ(ക്യാപ്റ്റൻ), വിശാൽ ജയ്‌സ്വാൾ, രവി ബിഷ്‌നോയ്, അർസൻ നാഗ്വാസ്‌വല്ല, പ്രിയജിത്‌സിംഗ് ജഡേജ.
കേരളം പ്ലേയിംഗ് ഇലവൻ: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, അഹമ്മദ് ഇമ്രാൻ, സച്ചിൻ ബേബി(ക്യാപ്റ്റൻ), ജലജ് സക്‌സേന, വരുൺ നായനാർ, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ, ആദിത്യ സർവതെ, എം.ഡി. നിധീഷ്, എന്‍ പി ബേസിൽ.
മുംബൈക്കെതതിരെ വിദര്‍ഭക്ക് ഭേദപ്പെട്ട തുടക്കം
മറ്റൊരു സെമി പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിദർഭ ഭേദപ്പെട്ട തുടക്കമിട്ടു. ആദ്യദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിദര്‍ഭ ഒരുവിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെന്ന നിലയിലാണ്. 38 റണ്‍സോടെ ധ്രുവ് ഷോറെയും ഏഴ് റണ്‍സുമായി പാര്‍ത്ഥ് രേഖഡെയും ക്രീസില്‍. നാലു റണ്‍സെടുത്ത അതര്‍വ ടൈഡെയുടെ വിക്കറ്റാണ് വിദര്‍ഭക്ക് നഷ്ടമായത്. റോയ്സ്റ്റണ്‍ ഡയസിനാണ് വിക്കറ്റ്.